Monday, 13 February 2012

ആ കാറ്റും മഴയും ഇരുട്ടും മൊയ്ദീനായിരുന്നു..

            യാദൃശ്ചികമായാണ് അവരെക്കുറിച്ച് അറിഞ്ഞതും പരിചയപ്പെട്ടതും. വാര്ത്തതേടിയുള്ള യാത്രക്കിടയില് സുഹൃത്ത് വിജയേട്ടനാണ് 'കാഞ്ചനചേച്ചി'യുടെ  ജീവിതം പറഞ്ഞത്. ഒരു സിനിമാക്കഥപോലെയാണ് ആദ്യം അത് അതനുഭവപ്പെട്ടത്. കേട്ടത് ജീവിതമോ പൊടിപ്പും തൊങ്ങലും വച്ചൊരു സിനിമാക്കഥയോ എന്ന് അത്ഭുതപ്പെടാന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വിജയേട്ടന് അക്കാലത്ത് ഒരു തിരക്കഥ എഴുതിയിരുന്നു.  ( ഒരുനാള് വരും എന്ന പേരില് ശ്രീനിവാസന് അത് കോപ്പിചെയ്തെന്നും സിനിമയുടെ റിലീസിംഗ് തടയണം എന്നും കാണിച്ച് വിജയേട്ടന് അന്ന് കേസ് നല്കിയിരുന്നു.)  ജീവിതസീനുകളും ചില സംഭാഷണങ്ങളും വരെ പറഞ്ഞ്, കാഞ്ചന ചേച്ചിയുടെ പ്രണയകാലം വിജയേട്ടന് എനിക്ക് മനസ്സിന്റെ സ്ക്രീനില് പൊലിപ്പിച്ചു തന്നു. എങ്കില് പിന്നെ അവരെ കണ്ടിട്ടുതന്നെ കാര്യം എന്നു ഞാനും ഉറപ്പിച്ചു.
കോഴിക്കോട് മുക്കം അങ്ങാടിയിലെത്തുമ്പോഴേക്കും എന്റെ മനസ്സ് മുഴുവന്  വിനോദ്കുമാര് ക്യാമറയില് പകര്ത്തിയിരുന്നു.   
   
                                                                                                                                                                               അരമണിക്കൂറെങ്കിലും ഉള്ള ഒരു പ്രത്യേക പരിപാടിയില് കുറഞ്ഞ് മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല. അത്തരത്തില് ഒരനുവാദവും എന്റെ ചില ബോസുമാര് തന്നിരുന്നു. അറിയാത്തവരെല്ലാം കാഞ്ചനയെ അറിയണം അവരുടെ പ്രണയകഥയറിയണം എന്ന് ഞാന് കൊതിച്ചു . ശ്രീ ഹമീദ് ചേന്ദമംഗല്ലൂരും  ശ്രീ സലാം നടുക്കണ്ടിയും ഉള്പ്പടെ ക്ഷണമനുസരിച്ച് ചിലരൊക്കെ ആ വൈകുന്നേരം അവിടെയെത്തി. അപ്പൊഴും വിജയേട്ടന് പറഞ്ഞ കാഞ്ചനചേച്ചിയെ കാണാനുള്ള തിരക്കായിരുന്നു മനസ്സിന്. പൊട്ടിപ്പളിഞ്ഞ  ബി.പി മൊയ്ദീന് സേവാമന്ദിറിന്റെ അകത്ത് ചെരുപ്പ് അഴിച്ചുവച്ചേ കയറാന് അനുവാദമുള്ളു. അനുസരിച്ചു. അകത്ത് കയറിയപ്പോള് തലയിലൂടെ സാരിചുറ്റി ജ്വലിച്ചുനില്ക്കുന്ന ഒരു രൂപമാണ് ആദ്യം കണ്ടത്. ചേച്ചിയെന്ന് വിളിക്കാവുന്നതിലും പ്രായമുണ്ടവര്ക്ക്. എന്നാല് അമ്മേ എന്ന് വിളിക്കാനും  അവരെക്കുറിച്ചുള്ള അറിവ് അനുവദിച്ചില്ല. ഒരു നമസ്കാരം പറഞ്ഞ് മനസ്സിലേക്ക് ചെന്നു. ഇനി ഈ ലിങ്ക് കഥ പറയും. ശേഷം ഞാന് തുടരാം..

http://www.dailymotion.com/video/xdoivj_b-p-moideen-seva-mandir-a-monument_news"


                       അരമണിക്കൂര് പരിപാടി നടന്നില്ല. വാസ്തവത്തില് ഒരു സെഗ്മന്റായി അത് ഒതുങ്ങി. ഞായറാഴ്ച രാത്രിയായിരുന്നു അതിന്റെ സംപ്രേക്ഷണം. തിങ്കളാഴ്ച രാവിലെ അവരെന്നെ വിളിച്ചു. ''ഇലവഞ്ഞിപ്പുഴയില് നിര്മ്മിക്കുന്ന പുതിയ പാലത്തിന് മൊയ്ദീന്റെ പേരിടണം എന്ന ഭാഗങ്ങളോന്നും വന്നില്ല. വേണ്ടത് അവയൊക്കെയായിരുന്നു'' എന്ന് പറഞ്ഞു. സമയപരിമിതിയുടെ കാര്യങ്ങള് പറയാന് ഞാന് ശ്രമിച്ചെങ്കിലും അവര് കൂട്ടാക്കിയില്ല.  അവരെ ചൊടിപ്പിച്ചത് ആ സ്ക്രിപ്റ്റില് വന്ന ഒരു വാചകമായിരുന്നു എന്നത് വിജയേട്ടന് വഴി പിന്നെയാണ് അറിഞ്ഞത്.



ഇലവഞ്ഞിപ്പുഴയുടെ തീരത്തേക്ക് വര്ഷങ്ങള് കഴിഞ്ഞാണ് അവര് വന്നത്, ആ ഷൂട്ടിംഗിനായി. മുടിപിന്നിക്കെട്ടിയ പാവാടക്കാരിയായ കാഞ്ചനമാലയ്ക്കും മുക്കത്ത്കാരുടെ കാഞ്ചന ചേച്ചിക്കും ഇടയിലൂടെ ഇലവഞ്ഞിപ്പുഴ ഒരുപാടൊഴുകി. ആ പുഴയിലാണല്ലോ കാഞ്ചനയുടെ എല്ലാമെല്ലാമായ മൊയ്ദീന് ആത്മസമര്പ്പണം ചെയ്തത്.. 


ഷൂട്ട് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പ്രണയലേഖനങ്ങള് ചിത്രീകരിച്ചില്ലല്ലോ എന്ന ഓര്മ്മ വന്നത്. വണ്ടി തിരിക്കുമ്പോഴേക്കും എവിടെ നിന്നോ കനത്ത മഴയെത്തി. മറവി പായിച്ച ഒരു കിലോമീറ്ററോളം മടങ്ങി ചെല്ലാന് നന്നേ പാടുപെട്ടു.  കാലത്തെ അതിജീവിച്ച ഒരു പ്രണയം, അതിന്റെ ചില സ്വകാര്യനിമിഷങ്ങള് ഞങ്ങള്ക്ക് മുമ്പില് തുറന്നുവച്ചു. ലോകത്ത് ഇനി മറ്റാര്ക്കും വായിക്കാന് കഴിയാത്ത പ്രേമം അവര് വായിച്ചു. രണ്ടേരണ്ട് വരി വായിക്കുമ്പോഴേക്കും കറണ്ട് പോയി. കൂരിരുട്ടില് തപ്പിത്തടഞ്ഞ് ഞങ്ങള് പുറത്തിറങ്ങി. കാറ്റും മഴയും കനത്തിരിക്കുന്നു. തിരിച്ച് പോന്നപ്പോഴും ഇപ്പോഴും ഞാന് കരുതുന്നു - കാറ്റും മഴയും ഇരുട്ടും മൊയ്ദീനായിരുന്നു..

No comments:

Post a Comment